ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചിറ്റലരി (ചെറിയ ഒരുതരം അരി) വിളഞ്ഞിരുന്ന പറമ്പാണ് ചിറ്റാരിപറമ്പ് എന്ന സ്ഥലനാമമായി പരിണമിച്ചത്. വ്യക്തമായ അതിരുകളോടെയുള്ള പഞ്ചായത്തായി ചിറ്റാരിപറമ്പ് മാറുന്നത് 1961-ലാണ്. 15-ാം നൂറ്റാണ്ടിലാരംഭിച്ച പഴശ്ശി രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശങ്ങള്‍ മുഴുവന്‍. 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടമായപ്പോഴേക്കും ഇവിടം യുദ്ധങ്ങളുടേയും പടയോട്ടങ്ങളുടേയും വേദിയായി. ടിപ്പുസുല്‍ത്താന്റെ കടന്നുകയറ്റം ഇവിടുത്തെ മതസാമൂഹ്യബന്ധങ്ങളിലും സാംസ്കാരികരംഗത്തും വലിയ മാറ്റമുണ്ടാക്കി. ബ്രിട്ടീഷുകാര്‍ കടന്നുവന്ന് പഴശ്ശിയുടെ അധികാരത്തില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ സ്വരാജ്യസ്നേഹം ഉണര്‍ന്നത്. പിന്നീട് ബ്രിട്ടീഷുകാരും പഴശ്ശിയും തമ്മില്‍ നിരവധി പ്രാവശ്യം ഏറ്റുമുട്ടി. ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പല ഒളിയുദ്ധങ്ങളും നടന്നിട്ടുള്ളത് ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചായിരുന്നു. കണ്ണവം, ചിറ്റാരിപ്പറമ്പിലെ അനന്തേശ്വരം, മാനന്തേരി എന്നിവിടങ്ങളില്‍ വെച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയ പഴശ്ശിരാജാവു ബ്രിട്ടീഷുകാര്‍ക്ക് കനത്ത നാശനഷ്ടം വരുത്തിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴശ്ശിയുടെ മരണശേഷം ഈ പ്രദേശം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാവുകയും തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ബ്രിട്ടീഷുവാഴ്ചയുടെ തുടക്കത്തില്‍ 1825-ലാണ് കണ്ണവംപാലം നിര്‍മ്മിക്കപ്പെട്ടത്. 

ഈ പഞ്ചായത്തിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് കണ്ണവം. വലിയൊരു വനപ്രദേശവും ഈ പഞ്ചായത്തിലുണ്ട്. ഇതിന്റെ പരിധിയിലുള്ള പതിനെട്ടോളം മലകളെയും കണ്ണവം മലകള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ അധിവസിക്കുന്ന ആദിവാസികളായ കുറിച്ച്യവിഭാഗക്കാര്‍ കണ്ണവം കുറിച്ച്യര്‍ എന്ന പേരിലും അറിയപ്പെടുന്നു. പഴശ്ശിയുടെ പ്രധാന താവളമായിരുന്നു കണ്ണവം. പഴശ്ശിയെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളിലെല്ലാം കണ്ണവം എന്ന സ്ഥലനാമം പലവട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരും ഈ പ്രദേശത്തെ പ്രാധാന്യത്തോടെ കണ്ടിരുന്നു. കണ്ണവത്തിനു ഈ പേര് ലഭിക്കാന്‍ കാരണം അവിടെ ഉണ്ടായിരുന്ന ഒരു തൂക്കുമരമാണ് (കണവമരം) എന്ന് പറയപ്പെടുന്നു. ഈ മരം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്തിമദശകങ്ങള്‍ വരെ കണ്ണവത്ത് ഉണ്ടായിരുന്നു. കേരളത്തിന്റെ ഭൂപടത്തില്‍ കണ്ണവത്തിനു സ്ഥാനം ലഭിച്ചിട്ടുണ്ടെന്നത് ഈ പ്രദേശത്തിന് ഒരു കാലത്തുണ്ടായിരുന്ന പ്രസിദ്ധിയുടെയും തന്ത്രപ്രധാന്യത്തിന്റേയും സൂചനയാണ്. പരിഷ്കൃത ജനസമൂഹങ്ങളില്‍ നിന്ന് അകന്ന് തനതായ ഒരു സംസ്ക്കാരത്തെ സംരക്ഷിച്ചു കൊണ്ട് വനപ്രദേശങ്ങളില്‍ കഴിഞ്ഞു വന്നവരാണ് കുറിച്ച്യര്‍ പഴശ്ശിയുടെ വീറുറ്റ പടയാളികളെന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരാണ്. 

ചിറ്റാരിപ്പറമ്പിന്റെ സമൃദ്ധി നിറഞ്ഞ ഭൂതകാലത്തെ അനാവരണം ചെയ്യത്തക്ക വിധത്തിലുള്ള പലതും ചരിത്രവസ്തുക്കളായി മറഞ്ഞും, മറയാതെയും കാണപ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനന്തേരിയിലെ സത്രം എന്ന പഴയ വഴിയമ്പലം. കൊല്ലവര്‍ഷം 1112-ല്‍ നിര്‍മ്മിച്ചതാണിത്. വാഹന ഗതാഗതമില്ലാത്ത അക്കാലത്ത് കാല്‍ നടയായും കുതിരവണ്ടിയിലും യാത്ര ചെയ്തിരുന്നവരെ ഉദ്ദേശിച്ചായിരുന്നു ഇത് പണിതിരുന്നത്. അതിനോട് ചേര്‍ന്ന് ഒരു കിണറും, ചുമടുതാങ്ങിയും, കൊട്ടത്തളവും നിര്‍മ്മിച്ചിട്ടുണ്ട്. കിണര്‍, ചുമടുതാങ്ങി, കൊട്ടത്തളം മുതലായവ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും (കണ്ണവം, വട്ടോളി, ഇരട്ടകുളങ്ങര, പൂവത്തിന്‍കീഴില്‍, 14-ാം മൈല്‍, മണ്ണന്തറ, പോസ്റ്റോഫീസ്) കണ്ടെത്തിയിട്ടുണ്ട്. ചില സമ്പന്നന്മാരായ വ്യക്തികളായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. പ്രധാന കവലകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചതും, ഈ വിളക്കുകളില്‍ എണ്ണയൊഴിച്ച് കത്തിക്കാന്‍ പ്രത്യേകം ആള്‍ക്കാരെ ചുമതലപ്പെടുത്തിയിരുന്നതും സമീപകാലചരിത്രത്തിലെ അധ്യായങ്ങളാണ്. ഇന്നത്തെ കണ്ണവം വില്ലേജോഫീസ്, ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് താല്‍ക്കാലിക തടവറയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്. തൊടീക്കളം ശിവക്ഷേത്രം ചുവര്‍ച്ചിത്രങ്ങളാല്‍ സമ്പന്നമാണ്. ബ്രിട്ടീഷുകാരും പഴശ്ശിയും തമ്മിലുള്ള യുദ്ധത്തിനും ഇവിടം വേദിയായിട്ടുണ്ട്.

മാനന്തേരിയിലെ അങ്ങോടിപ്പൊയില്‍, പണ്ടുകാലത്ത് അവിടെ നടക്കാറുണ്ടായിരുന്ന താല്‍ക്കാലിക അങ്ങാടി(ചന്ത)യുടെ സ്മരണയുണര്‍ത്തുന്നു. സമീപമുളള ബത്തേരിക്കുന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പഴശ്ശി മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിച്ചതാണത്രേ. അതിനു തെക്കുവശത്തുള്ള വയലില്‍ വെച്ച്, പഴശ്ശി നിരവധി ബ്രിട്ടീഷുഭടന്മാരെ വധിച്ചിരുന്നുവെന്ന് (പടുവയല്‍) പറയപ്പെടുന്നു. വെളുമ്പത്തെ പള്ളിക്കു മുന്‍വശമുള്ള പ്രദേശം മുതല്‍ പെരുവ വരെയുള്ള (ഇതിനിടയിലുള്ള സ്ഥലം ഈ പഞ്ചായത്തില്‍ പെടുന്നു) ഭാഗം, ഒരു കാലത്ത് വലിയ തെരുവുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നു. ആ പ്രദേശങ്ങളില്‍ പഴയ കിണറുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. അനന്തേശ്വരം എന്ന സ്ഥലനാമം അവിടെയുണ്ടായിരുന്ന വിഷ്ണുക്ഷേത്രത്തെക്കുറിച്ചു സൂചന നല്‍കുന്നു. പൂവ്വമരം ഉണ്ടായിരുന്ന സ്ഥലം പൂവത്തിന്‍കീഴ്, കുന്നുറവയുണ്ടായിരുന്ന സ്ഥലം കൊന്നാറ, രണ്ടുകുളം ഉണ്ടായിരുന്ന സ്ഥലം ഇരട്ടക്കുളങ്ങര, പത്തുമഠങ്ങള്‍ ഉണ്ടായിരുന്ന സ്ഥലം (മഠം പത്ത് ഊര്) മുടപ്പത്തൂര്, കുഴിയിലെ കാട് കുയ്യലാട്, ഒഴിഞ്ഞ കാട്ടുമല ഉഴിഞ്ഞാട്ടുമൂല, പാക്കിസ്ഥാനില്‍ പോയ ആള്‍ കച്ചവടം ചെയ്തിരുന്ന സ്ഥലം പാക്കിസ്ഥാന്‍, തലശ്ശേരിയില്‍ നിന്നുള്ള ദൂരത്തെ കാണിക്കുന്ന പന്ത്രണ്ടാം മൈല്‍, 14-ാം മൈല്‍, കാവുണ്ടായിരുന്ന സ്ഥലം കാവിന്‍മൂല, ക്ഷേത്ര തൊടിയില്‍ക്കുളം തൊടീക്കളം എന്നിങ്ങനെ പഴയ ചരിത്രവുമായി ബന്ധമുള്ള നിരവധി സ്ഥലനാമങ്ങള്‍ ഇവിടെയുണ്ട്. ഒരുകാലത്ത് ഈ പ്രദേശം മുഴുവന്‍ പഴശ്ശിരാജവംശത്തിന്റെ കീഴിലായിരുന്നങ്കിലും പില്‍ക്കാലത്ത് ആശ്രിതന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഇവിടുത്തെ ഭൂമി, വന്‍കിടജന്മിമാരും ദേവസ്വങ്ങളും ചേര്‍ന്നു കൈവശപ്പെടുത്തി. 

മാനന്തേരി ദേവസ്വം വലിയൊരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതി നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ ദരിദ്രരായ അടിയാളരായിരുന്നു ജന്മിമാരുടെ കൃഷിയിടങ്ങളില്‍ ജന്മിമാരെ തീറ്റിപ്പോറ്റാന്‍ വേണ്ടി അധ്വാനിച്ചിരുന്നത്. അവരാകട്ടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ സാമൂഹിക പരിതസ്ഥിതിയിലായിരുന്നു ജീവിച്ചിരുന്നതും. സാംസ്ക്കാരികരംഗത്തും ഭരണരംഗത്തും പില്‍ക്കാലത്തുണ്ടായ മാറ്റങ്ങള്‍ ഭൂമിയുടെ വിതരണത്തിലും വന്‍മാറ്റങ്ങളുണ്ടാക്കി. പഴശ്ശി നയിച്ച സാമ്രാജ്യത്വ വിരുദ്ധനീക്കങ്ങളായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ സംഘടിത മുന്നേറ്റം. ആദിവാസികളടക്കമുള്ള എല്ലാ ജനവിഭാഗങ്ങളേയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിച്ചുവിടാന്‍ പഴശ്ശിക്കു കഴിഞ്ഞു. ഒരുകാലത്ത് കര്‍ശനമായി പാലിക്കപ്പെട്ടിരുന്ന ജാതീയമായ അനാചാരങ്ങള്‍ക്കെതിരെ പൊരുതിയവരും കുറവല്ല. അക്കൂട്ടത്തില്‍ എടുത്തുപറയാവുന്നത് വണ്ണാത്തിമൂലയില്‍ വെച്ച് വണ്ണാത്തിമാറ്റ് എന്ന ദുരാചാരത്തിനെതിരെ നടന്ന നീക്കമാണ്. 

കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട സംഘടിതമായ നീക്കം ഒരു നിവേദനവുമായി ബന്ധപ്പെട്ടതായിരുന്നു. പാട്ടം കുറച്ചുകിട്ടുവാന്‍ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് കോഴിക്കോട് കലക്ടര്‍ക്ക് നിവേദനം നല്‍കാന്‍ പോയവരില്‍ ഈ പ്രദേശത്തുകാരും ഉണ്ടായിരുന്നു. ജന്മിയായ ആയിത്തറ കുഞ്ഞിക്കൃഷ്ണന്‍ തങ്ങള്‍ക്കെതിരെ നടന്ന ജന്മിത്വവിരുദ്ധ സമരങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. പോരാട്ടങ്ങളിലൂടെ വളര്‍ന്ന് ദേശീയനേതാവായി മാറിയ എന്‍.ഇ.ബലറാമിന്റെ ആദ്യകാല പ്രവര്‍ത്തന മേഖല ഈ പഞ്ചായത്തായിരുന്നു. കണ്ണവത്തെ ആദ്യത്തെ കോണ്‍ഗ്രസ്സ് പ്രസിഡണ്ടും അദ്ദേഹമായിരുന്നു. ഇന്നത്തെ കണ്ണവം ഗവ.എല്‍.പി.സ്ക്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. പുതുശ്ശേരി വേണാടന്‍ അച്ചുതന്‍ മാസ്റ്റര്‍ ആരംഭിച്ച ജ്ഞാന പ്രകാശിനി ഹയര്‍ എലിമെന്ററി സ്ക്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യ യു.പി.സ്ക്കൂള്‍. ഇത് പില്‍ക്കാലത്ത് ചിറ്റാരിപറമ്പ് ഗവ.ഹൈസ്ക്കൂളായി ഉയര്‍ന്നു. കായികരംഗത്ത് ചിറ്റാരിപ്പറമ്പ് ഗവ.ഹൈസ്ക്കൂളിന്റെ സംഭാവന എടുത്തുപറയത്തക്കതാണ്.